2012, സെപ്റ്റംബർ 9, ഞായറാഴ്‌ച

സ്നേഹ മഴ.


സ്കൂളില്‍  പോകുമ്പോള്‍  ഇടവഴിയില്‍  വെച്ചെന്റെ കുട മറിച്ച് നനയിപ്പിച്ച കുറുമ്പുകാരിയായ അതേ മഴ...പുതുമഴ പെയ്യുമ്പോള്‍ ഉയര്‍ന്നു പൊങ്ങുന്ന പുതുമണ്ണിന്റെ മണം..... തിമിര്‍ ത്ത് പെയ്യുന്ന മഴയില്‍ ആര്‍ ത്തുല്ലസിച്ച് കുളിച്ചിരുന്ന കുട്ടിക്കാലം. ഒഴുകിപ്പോകുന്ന വെള്ളത്തില്‍  കടലാസ്സ് തോണികള്‍ ഒഴുക്കി വിട്ടതും , മുറ്റത്തുകൂടെ  ചാലുകള്‍  തീര്‍ത്ത്, മഴവെള്ളം മുന്‍വശത്തെ പാടത്തിലേക്കും ,തെങ്ങിന്‍  തടത്തിലേക്കും ഒഴുക്കി വിട്ടെതെല്ലാം ഇന്നലെ കഴിഞ്ഞപോലെ .മഴയുടെ സംഗീതം കേട്ട് പുതച്ചു മൂടി ഉറങ്ങിയിരുന്ന തുലാ മാസ രാവുകള്‍ .....വെള്ളം തെറിപ്പിച്ച്   ഓടിപ്പോയ  വാഹനങ്ങള്‍ .സുഹൃത്തിനെ മറക്കാതിരുന്ന കുട..!സൗഹൃദം നനഞ്ഞ മഴ...ഇടവഴിക്കരികിലൂടെ ഒഴുകിയിരുന്ന തോടിലെ, തെളി നീരില്‍  കണ്ട ചെറിയ മീനുകള്‍ .തൊടിയിലെ മരങ്ങളിലെ ഇലച്ചാര്‍ത്തുകളില്‍  നിന്ന് ഇറ്റിറ്റു വീഴുന്ന മഴത്തുള്ളികള്‍ .മഴ നനഞ്ഞുള്ള കളിയും കഴിഞ്ഞു വരുബോള്‍ ഉമ്മറപടിയില്‍ തോര്‍ത്ത്മായി  എന്നെയും കാത്തിരുന്ന അമ്മ. അതെ അങ്ങനെ എവിടെയൊ ഒരു മഴ പെയ്യുന്നുണ്ട്, പാടവരമ്പിനും പടിഞ്ഞാറ്റുവഴിക്കും   അപ്പുറത്ത്, എവിടെയൊഒരു മഴ പെയ്യുന്നുണ്ട്. അകത്തെവിടെയോ എന്നുമൊരു മഴ പെയ്യാറുണ്ട്  നഷ്ടങ്ങളുടെ കരച്ചില് മഴ. പുറത്തെവിടെയോ ഒരു മഴയുടെ മേളപ്പെരുക്കം എന്നെത്തേടി അടി വച്ചു വരുന്നുണ്ട്.പ്രതീക്ഷകളുടെ സ്നേഹ മഴ. 


--------------------------------------------------------------------------------------
അങ്ങനെ മറ്റൊരു മഴക്കാലം.... 
ഓരോ മഴക്കാലവും ഓര്‍മ്മയുടെ ചെപ്പിനുള്ളില്‍ ഒരായിരം 
വര്‍ണ്ണച്ചിത്രങ്ങള്‍ സമ്മാനിക്കുന്നു......... 
മഴക്കാലം .....പുതുമണം 
മാറാത്ത പുസ്തകക്കെട്ടുകളുടേയും പുതുയൂണിഫോമിന്റേയും 
ഓര്‍മ്മകളിലേക്ക് കൊണ്ട് പോകുന്നു.
കോരിച്ചൊരിയുന്ന ഈ മഴയില്‍ വീണ്ടും
കൊച്ചുകുട്ടിയാവാനുള്ള ആഗ്രഹം തീവ്രമാകും...

'മരങ്ങള്‍ക്ക് മേലേ നിന്ന ആവിയില്‍ പുതഞ്ഞ മഴ, മഴയുടെ തുള്ളി, വയനമരത്തോട് തൊട്ടുനില്ക്കുന്ന കൊന്നത്തെങ്ങിന്റെ തുഞ്ചാണിയോലയുടെ തുമ്പില്‍ കുരുങ്ങി കീഴോട്ടൊഴുകി ഒഴുകിയൊഴുകി മടലിലുടക്കാതെ ഓലയില്‍ച്ചിതറാതെ തടിയിലൂടെ നെടുനീളെ കീഴോട്ടുരുണ്ട്, തടിയോടുരുമ്മിക്കിടക്കുന്ന മണലില്‍ ഒരു തുളയുണ്ടാക്കി മറയുമ്പോള്‍ , കുട്ടി വാതിലിന്റെ സാക്ഷയിളക്കി, ശബ്ദമുണ്ടാക്കാതെ പുറത്തേക്കിറങ്ങുന്നു. പുറത്തിരുട്ടാണ്. ഇരുട്ടില്‍ മഴ കനക്കുന്നു. പാറി വന്ന മഴ. ചിറകുകള്‍ വിതര്‍ത്തിപ്പറക്കുന്ന കഴുകന്‍മഴ''- പി.പത്മരാജന്‍ .

പെട്ടെന്ന് വീണ്ടും മഴ. അലറിവരുന്ന മഴയ്ക്ക് നല്ല ഉശാറുണ്ട്. ചരിഞ്ഞാണ് ആകാശത്തുനിന്ന് മഴ വീണത്. ഇറയില്‍നിന്ന് വെളളം മുറ്റത്തേയ്ക്ക് തെറിച്ചുകൊണ്ടിരുന്നു. ഇറയില്‍നിന്നു വീഴുന്ന മഴനാരുകള്‍ക്ക് കയറിന്റെ വണ്ണം. മുറ്റത്ത് ആദ്യം വെള്ളത്തിന്റെ പാടപോലെ. പിന്നെ വെള്ളം പതുക്കെപ്പതുക്കെ പൊങ്ങിവരികയായിരുന്നു. പൊങ്ങിയ വെള്ളത്തില്‍ വീര്‍ത്തുവരുന്ന നീര്‍പ്പോളകള്‍ മഴത്തുള്ളികള്‍തട്ടി പൊട്ടിപ്പോകുന്നു. മുറ്റത്തുനിന്ന് വെള്ളം വരമ്പുകഴിഞ്ഞ്, നടവഴികഴിഞ്ഞ്, വേലികടന്ന് കരഞ്ഞുപാഞ്ഞുപോകയാണ്. തണുത്ത കാറ്റ് മഴയെ ആട്ടിയോടിച്ചു. പെട്ടെന്ന് മഴ ഉറക്കെ കരയാന്‍തുടങ്ങി. മഴയെ കാറ്റ് അടിച്ചോടിക്കുമ്പോള്‍ മഴ പാവാടത്തുണിപോലെ പാറുന്നുണ്ടായിരുന്നു. മണ്ണില്‍നിന്ന് ആവി പൊങ്ങിയിരുന്നു. ആവിയെ മഴ ഒളിപ്പിക്കുന്നതായി തോന്നിയിരുന്നു. മഴ, നല്ല മഴ, മഴ, മഴ, എന്റെ മഴ.

'പെരുമഴ വരുന്നത് കാണാം. അകലത്തെ താഴ് വാരത്തില്‍ നിന്നുകയറി മേച്ചില്‍പുറത്തിന്റെ അറ്റത്ത് ഇളകുന്ന ഒരു തിരശ്ശീല പോലെ അല്‍പനിമിഷങ്ങള്‍ അതു നില്‍ക്കുന്നു. മേയുന്ന കാലികള്‍ അപ്പോഴേക്കും കൂട്ടംകൂടി കഴിഞ്ഞിരിക്കും. അസ്വസ്ഥതയോടെ അമറുകയും മഴയെ തടുക്കാനെന്നോണം കൊമ്പുതാഴ്ത്തിപ്പിടിക്കുകയും ചെയ്യുന്നത് കണ്ടാല്‍ ഉറപ്പിക്കാം, വരുന്നത് പേമഴയാണ്. ആകെ നനച്ചിട്ടേ കിഴക്കേ ചെരുവിലിറങ്ങി, പാടം കടന്നുപുഴയ്ക്കു മുകളിലെത്തൂ. വരുന്നത് പോലെ മഴ പോകുന്നതും ഞങ്ങള്‍ക്കു കാണാം. പുസ്തകക്കെട്ടു നനയാതിരിക്കാന്‍ ഷര്‍ട്ടിനകത്ത് നെഞ്ചിന്‍കൂടോടപ്പിച്ച്, കുട കാറ്റില്‍ പിടിവിട്ടുപോകാതെ പതുക്കെപ്പതുക്കെ നടക്കണം. ഞങ്ങള്‍ക്കതു ശീലമായിരുന്നു.'-എം.ടി

'ഈ പുതുമഴ നനയാന്‍
നീ കൂടിയുണ്ടായിരുന്നെങ്കില്‍
ഓരോ തുള്ളിക്കും നിന്റെ പേരിട്ട്
നാം ഓരേ തുള്ളിയാകും വരെ'- ഡി.വിനയചന്ദ്രന്‍

കൊട്ടിപ്പാടുന്ന മഴ!
നടവരമ്പത്തൊരു
കുട്ടിയുണ്ടതിന്‍ , കൈയില്‍
പുസ്തകം, പൊതിച്ചോറും
കുടയാമൊരു തൂശ-
നിലയും, അതുകൊത്തി-
ക്കുടയന്നുവോ മഴ-
ക്കാറ്റിന്റെ കാക്കക്കൂട്ടം?- ഒ.എന്‍ .വി

'ഇക്കൊടും വറുതിച്ചൂടി-
ലിന്നീ മിഥുനരാത്രിയില്‍
നീ തന്ന മുത്തുമാലയ്ക്കു
കൂപ്പുകൈ കാലവര്‍ഷമേ!' -പി.കുഞ്ഞിരാമന്‍ നായര്‍


---------------------------------------------------------------------------------------------------

പാട വരമ്പുകൾ കര കവിഞ്ഞു ഒഴുകുന്നു.....രാത്രി ...അവിടവിടെ ആയി...ചൂട്ടും കത്തിച്ചു ന്ടകകുന്നവരെയും ടോർ ച്ചിന്റെയും വെളിച്ചവും കാണാം.......ചാട്ടം വെയ്ക്കാനും,കൂട് വെയ്ക്കാനും മായി....... പിറ്റേന്ന് രാവിലെ തന്നെ ചന്ദ്രേട്ടന വരും "ചേട്ടാ ബ്രാലും,കരിപ്പിടിയും കേറി കിട്ടിട്ടുണ്ട് ".ഒരു കൂട നിറയെ...പിടക്കുന്ന മീൻ .ചാരത്തിൽ മുക്കി അതിന്റെ തോല് പൊളിക്കാൻ അമ്മ കുറെ പാട് പെടും ......പക്ഷെ നല്ല വെളുത്തുള്ളിയും കുരുമുളകും എല്ലാം പുരട്ടി വറുത്തു തരുമ്പോൾ ...എന്റെ സാറെ !!!!!!!! ചുറ്റുള്ള തൊന്നും ....


--------------------------------------------------------------------------------------------------



2012, സെപ്റ്റംബർ 2, ഞായറാഴ്‌ച

ആ ബെഞ്ച്



ആദ്യമായി സ്‌കൂളിലേക്കുപോയ ദിവസത്തിന് കണ്ണീര്‍മഴയുടെ തണുപ്പാണ്.ഒന്നുകില്‍ മാനം അല്ലെങ്കില്‍ മനം.....കരഞ്ഞു.കൊതിപ്പിക്കുന്ന പലതും കാട്ടി സ്‌കൂളിലേക്കുള്ള വഴി പിന്നെ മാടിവിളിച്ചു.
ഒറ്റയ്ക്കായിരുന്നില്ല. ഓര്‍ത്തുനോക്കുക....അന്ന് കൂടെയുണ്ടായിരുന്നവരെക്കുറിച്ച്.അവരൊക്കെയിപ്പോള്‍ ഏതേതു വഴികളിലൂടെയാണ് നടക്കുന്നുണ്ടാകുക. ബഞ്ചുകളില്‍ കാഷ്ഠിക്കുന്ന സ്‌കൂള്‍മച്ചിലെ അമ്പലപ്രാവുകള്‍ ........ചാറ്റല്‍മഴയിലൂടെ സ്ലേറ്റ് ചൂടിയോടുമ്പോള്‍ ഗൃഹപാഠമായ 'പറ'യും 'പന'യും വഴിലെവിടെയോ ഒലിച്ചുപോകും.
   വര്‍ഷമെത്ര കഴിഞ്ഞാലും മുന്നിലൂടെ പോകുമ്പോള്‍ പള്ളിക്കൂടങ്ങള്‍ അകത്തേക്ക് വിളിക്കും.ഓടിക്കളിച്ച മുറ്റവും ഒച്ചവച്ച ക്ലാസ്സുകളും കാണ്‍കെ അനുഭവിക്കുന്ന വികാരത്തിന് പേരില്ല.മനസ്സപ്പോള്‍ ചോദിക്കും..ഞാന്‍ ഇരുന്നിരുന്ന ആ ബെഞ്ച് ഇപ്പോഴും ഉണ്ടാകുമോ....